2009 is celebrated as International Year of Astronomy 2009. For any information regarding international Year of astronomy please visit ***** http://www.astronomy2009.org *****

Wednesday, August 5, 2009

സ്പിറ്റ്സര്‍ കണ്ട ബ്ലാക്ക് ഹോള്‍ ഗാലക്സി


സ്പിറ്റസ്ര്‍ ദൂരദര്‍ശിനി തമോദ്വാരമുള്ള ഗാലക്സിയെ കണ്ടെത്തിയിരിക്കുന്നു


ആകാശഗംഗയോട് സാമ്യമുള്ള ഗാലക്സിയാണിത്. NGC 1097 എന്ന പേരുനല്‍കിയിട്ടുള്ള ഈ ഗാലക്സി 5 കോടി പ്രകാശവര്‍ഷം അകലെയാണ്. അഞ്ചു കോടി കൊല്ലം മുന്‍പ് ആ ഗാലക്സിയുടെ അവസ്ഥയാണ് നാം ഇപ്പോള്‍ കാണുന്നത്. സര്‍പ്പിളാകൃതിയാണ് ഈ ഗാലക്സിക്ക്. ഇതിന്റെ കേന്ദ്രത്തില്‍ ഒരു തമോദ്വാരം ഉണ്ടാകും എന്നു കരുതുന്നു. തമോദ്വാരത്തിനു ചുറ്റും നിരവധി നക്ഷത്രങ്ങളുടെ ഒരു വലയവും ഉണ്ടാകാം എന്നാണ് നിഗമനം.

നമ്മുടെ സൂര്യനേക്കാള്‍ 10 കോടി മടങ്ങ് ദ്രവ്യം ഈ തമോദ്വാരത്തില്‍ ഉണ്ടാകും . ചുറ്റുമുള്ള പല നക്ഷത്രങ്ങളും ഈ തമോദ്വാരത്തിന്റെ ആകര്‍ഷണവലയത്തില്‍ പെട്ടിരിക്കുന്നതിനാല്‍ തമോദ്വാരത്തിന്റെ മാസ്സ് ഇനിയും കൂടാനാണ് സാധ്യത. ഈ ഇന്‍ഫ്രാറെഡ് ചിത്രത്തില്‍ തരംഗദൈര്‍ഘ്യം കുറഞ്ഞവ നീല നിറത്തിലും തരംഗദൈര്‍ഘ്യം കൂടിയവ ചുവന്ന നിറത്തിലുമാണ് കൊടുത്തിരിക്കുന്നത്. ഇടതു വശത്തായി കാണുന്ന നീല ബിന്ദു മറ്റൊരു ഗാലക്സിയാണ്.

Thursday, July 23, 2009

ബഹിരാകാശത്തു നിന്നും ഒരു ഗ്രഹണക്കാഴ്ച

ഇക്കഴിഞ്ഞ സൂര്യഗ്രഹണത്തിന്റെ നിരവധി ഗ്രഹണ ചിത്രങ്ങള്‍ നാം കണ്ടു കഴിഞ്ഞു. ബഹിരാകാശത്തു നിന്നും ഈ ഗ്രഹണക്കാഴ്ച തികച്ചും രസകരമായ ഒരനുഭവമാണ്. ജപ്പാന്റെ MTSAT എന്ന ഭൂസ്ഥിര ഉപഗ്രഹം എടുത്ത ചിത്രമാണിത്. നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി ഈ ചിത്രത്തെ ഇന്നത്തെ ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നു. ചൈനക്ക് മുകളില്‍ ഗ്രഹണം സംഭവിക്കുന്നതാണ് ചിത്രത്തില്‍. ചന്ദ്രന്റെ നിഴല്‍ വീണ പ്രദേശം ഇരുണ്ടനിറത്തില്‍ കാണാം. ഇവിടെ പൂര്‍ണ്ണഗ്രഹണം ദൃശ്യമാകും.





(ചിത്രത്തിന്റെ കടപ്പാട് Institute of Industrial Science & Earthquake Research Institute, University of Tokyo, Japan., നാസ എര്‍ത്ത് ഒബ്സര്‍വേറ്ററി)

Tuesday, July 21, 2009

സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍

നാളെ രാവിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രഭാതത്തില്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന പ്രത്യേകതയും ഇത്തവണത്തെ സൂര്യഗ്രഹണത്തിനുണ്ട്. അതിരാവിലെ നല്ല ഉയര്‍ന്ന പ്രദേശത്തു നിന്നും കിഴക്കോട്ട് നോക്കുക. 6.15 ഓടെ കേരളത്തില്‍ സൂര്യനുദിക്കും. ഗ്രഹണസൂര്യനായിരിക്കും നാം കാണുന്നത്. പ്രഭാതമായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ നോക്കാവുന്നതാണ്. 6.45 വരെ നഗ്നനേത്രങ്ങളാല്‍ നോക്കുന്നതിന് തടസ്സമില്ല. പിന്നീട് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം.

സൂര്യഗ്രഹണ പാത ചിത്രീകരിച്ച വിവിധ ചിത്രങ്ങള്‍ പലയിടത്തും ലഭ്യമായിരിന്നു. എന്നാല്‍ നാസയില്‍ നിന്നും വന്ന ഈ ചിത്രം സൂര്യഗ്രഹണത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവിധ ഭാവങ്ങള്‍ കാണിക്കുന്നു. ഈ ജിഫ് ചിത്രം ഫയല്‍ സൈസ് കൂടുതലാണ്. അതിനാല്‍ ലോഡ് ചെയ്യാന്‍ സമയമെടുത്തേക്കാം.

സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റ് നോക്കുക.





( സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍ )

Wednesday, July 15, 2009

പൂര്‍ണ്ണസൂര്യഗ്രഹണം - മുന്‍കൂറായി ചില കാഴ്ചകളും വിശേഷങ്ങളും

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷത്തിലെ പൂര്‍ണ്ണസൂര്യഗ്രഹണം

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായ 2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.



(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)

ഇതിനിടക്ക് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ഗ്രഹണം കടന്നു പോകുന്നുണ്ട്. തുടര്‍ന്ന് മ്യാന്‍മാര്‍ കടന്ന് ചൈനയിലൂടെ ജപ്പാനിലേക്ക് പ്രവേശിക്കുന്നു. പസഫിക്ക് സമുദ്രത്തിലൂടെ നീങ്ങുന്ന പൂര്‍ണ്ണഗ്രഹണം ജപ്പാനിലെ Ryukyu, ഇവോജിമ(Iwo Jima),മാര്‍ഷല്‍, ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന കിരിബാത്തി (Kiribati ), ഫീനിക്സ് ദ്വീപുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ പാത ഇടുങ്ങിയതാണെങ്കിലും ഭാഗികഗ്രഹണം വളരെയധികം ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, ചൈന,നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എല്ലാ ഭാഗത്തും ഭാഗികസൂര്യഗ്രഹണം കാണുവാന്‍ സാധിക്കും. കിഴക്കേ ഏഷ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ത്യോനേഷ്യയിലും ഭാഗികഗ്രഹണം ദൃശ്യമായിരിക്കും.


മുന്‍കൂറായി കേരളത്തിലെ ചില ഗ്രഹണക്കാഴ്ചകള്‍ (സ്റ്റെല്ലേറിയത്തില്‍ ചെയ്തത്)

ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും 6.15 ഓടെ സൂര്യനുദിക്കും


(സൂര്യഗ്രഹണം ആരംഭിച്ചു)


(6.20 നുള്ള ഗ്രഹണക്കാഴ്ച)


(പരമാവധി ഗ്രഹണം ഏകദേശം 6.27 ന് സംഭവിക്കും)


(6.36 നുള്ള ഗ്രഹണക്കാഴ്ച)


(ഗ്രഹണം അവസാന നിമിഷങ്ങള്‍ . സൂര്യനെ ഇപ്പോള്‍ നേരിട്ട് നോക്കരുത്. 7.15 ഓടെ ഗ്രഹണം പൂര്‍ത്തിയാകും)




ഇന്ത്യയിലൂടെയുള്ള ഗ്രഹണത്തിന്റെ പാത



ഇവോജിമ ദ്വീപുകാര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം കാണുവാന്‍ സാധിക്കും. 6 മിനിട്ടും 39 സെക്കന്റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഗ്രഹണം അവസാനിക്കുന്നതും പസഫിക്ക് സമുദ്രത്തില്‍ തന്നെയാണ്. 2132 ജൂണ്‍ 13 ന് മാത്രമേ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്നുള്ളൂ (വിക്കിപീഡിയയില്‍ നിന്നും ലഭ്യമായ വിവരം). ഇതിലും ദൈര്‍ഘ്യം കുറഞ്ഞ നിരവധി പൂര്‍ണ്ണസൂര്യഗ്രഹണങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഭൂമിയുടെ വിവിധയിടങ്ങളില്‍ അരങ്ങേറാറുണ്ട്. അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാവും. ഇനി അടുത്ത പൂര്‍ണ്ണസൂര്യഗ്രഹണത്തിനായി 2132 വരെ കാത്തിരിക്കണം എന്നുള്ള പ്രചരണങ്ങളെല്ലാം ശുദ്ധഅസംബന്ധമാണ് എന്ന് പറയാതെ വയ്യ.



ഗ്രഹണം കാണാന്‍ മറക്കരുതേ
ഉറക്കമുണരുമ്പോള്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന അപൂര്‍വ്വഭാഗ്യമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്താതെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ശ്രമിക്കുക. അതിരാവിലെ സൂര്യോദയം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കുക. ഏതാണ്ട് 6.15 ഓടെ അപൂര്‍വ്വമായ ഒരു സൂര്യോദയത്തിനാകും നാം സാക്ഷ്യം വഹിക്കുക. 6.27 ഓടെ (കൊച്ചിയിലെ സമയമാണ്. മറ്റുള്ള ഇടങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം) പരമാവധി ഗ്രഹണം കേരളത്തില്‍ ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാനുള്ള അപൂര്‍വ്വഅവസരമാണിത്. പ്രഭാതസൂര്യനായതിനാല്‍ ഒരു തരത്തിലുള്ള ഫില്‍ട്ടറുകളുടേയും സഹായമില്ലാതെ നമുക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ കഴിയും. ചുവന്ന തേങ്ങാക്കൊത്തു പോലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. സൂര്യരശ്മികള്‍ക്ക് ശക്തികൂടുന്നതു വരെ യാതൊരു ഭയാശങ്കയും കൂടാതെ നമുക്ക് സൂര്യഗ്രഹണം കാണാം. ആറേമുക്കാല്‍ - ഏഴുമണി കഴിഞ്ഞാല്‍ പിന്നെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണം കാണുന്നതായിരിക്കും സുരക്ഷിതം. ഏതാണ്ട് 60% ത്തിലധികം സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിതമായി ഗ്രഹണം കാണാനുള്ള വഴികള്‍ (സൂര്യരശ്മികള്‍ ശക്തിപ്രാപിച്ച ശേഷം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.
യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

ജൂലായ് 22 ന് സൂര്യഗ്രഹണം നഷ്ടപ്പെട്ടാല്‍ .... അടുത്ത ഗ്രഹണങ്ങള്‍
2010 ജാനുവരി 15 നും 2010 ജൂലായ് 11 നും അടുത്ത സൂര്യഗ്രഹണങ്ങള്‍ കാണാം. ഇതില്‍ ജൂലായ് മാസത്തിലെ ഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍ ഇത് ഏതാണ്ട് പൂര്‍ണ്ണമായും പസഫിക്ക് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. തെക്കേ അമേരിക്കയിലെ അര്‍ജന്റീന,ചിലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രഹണം പൂര്‍ണ്ണമായും കാണപ്പെടുന്ന മനുഷ്യവാസപ്രദേശം. അതു തന്നെ വളരെ കുറഞ്ഞ സമയത്തേക്കു മാത്രവും. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഗ്രഹണം ദൃശ്യമല്ല. എന്നാല്‍ 2010 ജാനുവരി 15 ന് സംഭവിക്കുന്ന വലയഗ്രഹണം കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ അന്ന് കഴിയും.

NB: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളില്‍ സൂര്യഗ്രഹണം കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ അതാത് മേഖല കമ്മറ്റികളുമായി ബന്ധപ്പെടുക


Thursday, July 2, 2009

അത്ഭുതകരമായ ആകാശം - ശാസ്ത്രവര്‍ഷം ക്ലാസ് - സഹായി

കുറിപ്പ് : അത്ഭുതകരമായ ആകാശം എന്ന ക്ലാസിനു വേണ്ട വിവരങ്ങള്‍ തുടര്‍ച്ചയായി ഈ സൈറ്റില്‍ ലഭ്യമാക്കുന്നു. ഈ ലേഖനവും അതിന്റെ ഭാഗമായിട്ടുള്ളതാണ്


ആമുഖം
ആകാശക്കാഴ്ചകള്‍ എക്കാലത്തും മനുഷ്യനെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. മനുഷ്യന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴുംഉണര്‍ത്തിയിട്ടുമുണ്ട്. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശ സംഭവങ്ങളും സഹായകമായതോടെഏത് പ്രദേശത്തിന്റെയും സംസ്കാരത്തിലെ അവിഭാജ്യഘടകമായിആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്ത്രശാഖകളിലൊന്നാണ് ജ്യോതിശ്ശാസ്ത്രം. എന്നാല്‍ ശാസ്ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്ത്രവിജ്ഞാനങ്ങള്‍ വളരെ ജനകീയമാവുകയുംചെയ്ത ഈ കാലഘട്ടത്തില്‍ പോലും ജ്യോതിശ്ശാസ്ത്രം സംബന്ധിച്ചമിക്കവരുടെയും ധാരണകള്‍ പാഠപുസ്തകത്താളുകള്‍ക്കപ്പുറത്തേക്ക് കടക്കുന്നില്ല. നമ്മുടെ ആകാശത്ത് നിത്യേന കാണുന്ന ആകാശകാഴ്ചകള്‍ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലര്‍ത്തുകയുംചെയ്യുന്നു. അതിനാല്‍ പരിഷത്ത് നടത്തുന്ന ഈ ക്ലാസ്സുകളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം അത്ഭുതകരമായ ആകാശദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ജനങ്ങളില്‍ താല്‍പര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ചവിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്.

ആകാശകാഴ്ചകള്‍
ആദ്യം നമുക്ക് നാം നിത്യേന കാണുന്ന ആകാശ കാഴ്ചകളുടെസവിശേഷതകളിലേക്ക് കടക്കാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാംകിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നത് ഏവരും നിരീക്ഷിക്കുന്ന കാര്യമാണ്. ഭൂമി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഭ്രമണം ചെയ്യുന്നതുമൂലമാണ്നമുക്കിങ്ങനെ തോന്നുവാന്‍ കാരണമെന്നും എല്ലാവര്‍ക്കും അറിയാം.എന്നാല്‍ അതിനുമുപരിയായി ഒട്ടേറെ കാഴ്ചകള്‍ക്ക് നാം നിത്യേനസാക്ഷിയാവുന്നുണ്ട്. ഉദാഹരണമായി പകല്‍ സമയത്തെ കാര്യമെടുക്കാം.സൂര്യന്‍ ദിവസവും ഒരേ സ്ഥലത്താണോ ഉദിക്കുന്നത്? അസ്തമിക്കുന്നതും? വര്‍ഷത്തില്‍ രണ്ടേരണ്ടു ദിവസം മാത്രമാണ് സൂര്യ നേര്‍കിഴക്ക് ഉദിച്ച് നേര്‍ പടിഞ്ഞാറസ്തമിക്കുന്നത്. മിക്കവാറും മാര്‍ച്ച് 21 ഉംസപ്തംസ്സര്‍ 22 ഉം ആയാണ് ആ ദിവസങ്ങള്‍ വരിക. മാര്‍ച്ച് 21 ന് ശേഷംസൂര്യന്‍ അല്പാല്‍പമായി വടക്കോട്ട് നീങ്ങി ജൂണ്‍ 22 ആവുമ്പോള്‍സൂര്യന്‍ പരമാവധി 23½ ഡിഗ്രി വടക്ക് മാറി ഉദിക്കുന്നു. പിന്നീട് സൂര്യന്‍തെക്ക് ഭാഗത്തേക്ക് യാത്രയായി സെപ്തംര്‍ 22 ന് നേരെ കിഴക്കെത്തും.തുടര്‍ന്ന് ഡിസംബര്‍ 21 ആകുമ്പോള്‍ 23½ ഡിഗ്രി തെക്കു ഭാഗത്തെത്തിതുടര്‍ന്ന് തിരിച്ചു പോരുന്നു. ഈ മാറ്റം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ശ്രദ്ധിച്ചിട്ടുണ്ടോ? മാര്‍ച്ച് 21 ഉം സപ്തംബര്‍ 22 ഉം നമുക്ക് സമരാത്രദിനങ്ങളാണ്. സൂര്യന്‍ വടക്കോട്ടേക്ക് പോകുമ്പോള്‍ പകല്‍ കൂടി വരുന്നു.അപ്പോഴാണ് നമുക്ക് ഉഷ്ണകാലം.സൂര്യന്‍ തെക്കോട്ട് പോകും തോറുംരാത്രി കൂടി വരുന്നു. കാലാവസ്ഥയാകട്ടെ ശൈത്യകാലവും. ഭൂമി സൂര്യനെപ്രദക്ഷിണം ചെയ്യുന്നതും, അത് സ്വയം ഭ്രമണം ചെയ്യുന്ന അച്ചുതണ്ടിന്പ്രദക്ഷിണപഥവുമായുള്ള ചരിവുമാണ് ഈ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കാരണംരാത്രികാലത്ത് മുഖ്യ ആകര്‍ഷണ കേന്ദ്രം ചന്ദ്രന്‍ തന്നെയാണ്.ദിനചലനത്തോടൊപ്പം ദിവസേന ഉദിക്കുന്ന സമയത്തിലുള്ള മാറ്റവും രൂപമാറ്റവുമാണ് ചന്ദ്രന്റെ മുഖ്യ സവിശേഷത. സൂര്യനും ചന്ദ്രനും തമ്മിലുള്ളആകാശത്തിലെ അകലത്തില്‍ 12 ഡിഗ്രി കണ്ട് ദിവസേന വ്യത്യാസം വരുന്നു. അടുത്തുവരുന്തോറും വലിപ്പം കുറയുന്നു. അകലുന്തോറും വലിപ്പംകൂടുന്നു. ഈ മാറ്റത്തിന് അമാവാസി മുതല്‍ അമാവസിവരെ വേണ്ടിവരുന്നസമയം 29½ ദിവസം. പകല്‍ കാണാന്‍ കഴിയാത്തവയാണ് നക്ഷത്രങ്ങള്‍.എന്നാല്‍ സന്ധ്യയോടെ ആകാശത്തെങ്ങും വാരി വിതറിയ പോലെഅത് പരക്കാന്‍ തുടങ്ങും. ചിലയിടത്ത് ചിതറി. ചിലയിടത്ത് കൂട്ടമായി.വ്യത്യസ്ത ശോഭയില്‍. ഏകദേശം മൂവായിരം നക്ഷത്രങ്ങള്‍ ആണ് വെറുംകണ്ണുകൊണ്ട് നമുക്ക് ഒരു സമയം കാണാനാകുക. ചെറിയ ഒരു ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ പോലും അവയുടെ എണ്ണം പതിന്മടങ്ങാകും. നക്ഷത്രങ്ങളും ഉദിച്ചസ്തമിക്കുന്നു. നേരെ കിഴക്ക് ഉദിച്ചവ നേരെ പടിഞ്ഞാറസ്തമിക്കും. എന്നാല്‍ അവ തലയ്ക്ക് മുകളിലൂടെയാണോ കടന്ന്പോകുന്നത്? നമ്മള്‍ നില്‍ക്കുന്ന പ്രദേശത്തിന്റെ അക്ഷാംശരേഖയ്ക്കനുസൃതമായി അല്‍പം തെക്കോട്ട് മാറിയാണ് അവ കടന്നുപോവുക. (ഭൂമധ്യരേഖയിലെങ്കില്‍ തലയ്ക്ക് മുകളിലൂടെ; ദക്ഷിണാര്‍ദ്ധഗോളത്തിലെങ്കില്‍വടക്കോട്ട് മാറി). ഇവയ്ക്ക് സമാന്തരമായാണ് തെക്ക് ഭാഗത്തും വടക്കുഭാഗത്തുമുള്ള നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നതായി തോന്നുക. എന്നാല്‍ ഉദയാസ്തമയമില്ലാതെ നിശ്ചലമായി നില്‍ക്കുന്ന ഒരു നക്ഷത്രമുണ്ട്. വടക്കന്‍ചക്രവാളത്തില്‍ കാണുന്ന ധ്രുവന്‍. ധ്രുവന് ചുറ്റുമുള്ള നക്ഷത്രങ്ങള്‍അതിനെ പ്രദക്ഷിണം ചെയ്യുകയാണെന്ന് തോന്നും. ഭൂമിയുടെ ഉത്തരധ്രുവത്തിന് നേരയാണ് ഈ നക്ഷത്രം എന്നതിനാലാണിത്.

നക്ഷത്രങ്ങള്‍ വ്യത്യസ്ത ശോഭയില്‍ കാണാമെന്ന് പറഞ്ഞല്ലോ.ഭൂമിയില്‍ നിന്നുള്ള അകലവും നക്ഷത്രത്തിന്റെ യഥാര്‍ത്ഥ ശോഭയുമാണ്കാഴ്ചയിലുള്ള ശോഭയെ നിര്‍ണ്ണയിക്കുന്നത്. സിറിയസ് (രുദ്രന്‍) കനോപ്പസ്( അഗസ്ത്യന്‍), ആല്‍ഫാസെന്റാറി, വേഗ, ചോതി, റീഗല്‍, തിരുവാതിര തുടങ്ങിയവസ്സകാഴ്ചയില്‍ ശോഭയേറിയ നക്ഷത്രങ്ങളാണ്. നക്ഷത്രങ്ങള്‍പല നിറത്തില്‍ കാണപ്പെടുന്നു. നീല, വെള്ള, മഞ്ഞ, ഓറഞ്ച്, ചുവപ്പ്നിറങ്ങളില്‍. റീഗല്‍ ഒരു നീല നക്ഷത്രമാണ്. തിരുവാതിര ചുവപ്പും. നക്ഷത്രങ്ങളുടെ നിറം നിര്‍ണ്ണയിക്കുന്നത് അതിന്റെ ഉപരിതലത്തിലെ താപനിലയാണ്. നീല നക്ഷത്രങ്ങള്‍ക്കാണ് ചൂട് കൂടുതല്‍. ചുവപ്പ് താപനിലഏറ്റവും കുറവുള്ളതും.

നക്ഷത്രളെല്ലാം അതേ പാറ്റേണില്‍ തുടരുന്നുഎന്നുള്ളതാണ് മറ്റൊരു സവിശേഷത. അതിനാല്‍ അവയെ കോര്‍ത്തിണക്കി വ്യത്യസ്ത രൂപങ്ങള്‍ നമുക്ക് ഭാവനയില്‍ സൃഷ്ടിക്കാം. ഈ വിധംനക്ഷത്രങ്ങളില്‍ രൂപങ്ങള്‍ ആരോപിച്ചാല്‍ അവയെ തിരിച്ചറിയാന്‍ എളുപ്പമായി. നക്ഷത്രങ്ങളെ തിരിച്ചറിയുന്നതോടെ മറ്റൊരു കാര്യം കൂടിശ്രദ്ധയില്‍പെടും. അവ എല്ലാ ദിവസവും ഒരേ സമയത്തല്ല ഉദിക്കുന്നത്.ദിവസവും ഓരോ നക്ഷത്രവും ഉദിക്കുന്ന സമയം 4 മിനിട്ട് മുന്നോട്ടാണ്.ഉദാഹരണമായി ഇന്ന് രാത്രി 8 മണിക്ക് ഉദിക്കുന്ന നക്ഷത്രം നാളെ 7.56നാണ് ഉദിക്കുക. അപ്പോള്‍ ഒരു മാസം കൊണ്ട് 2 മണിക്കൂര്‍ വ്യത്യാസത്തില്‍. വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും അതേ സ്ഥാനത്ത്. എന്താണിതിന് കാരണം? സൂര്യന് അഭിമുഖമായുള്ള നക്ഷത്രങ്ങള്‍ നമുക്ക് കാണാന്‍കഴിയില്ലല്ലോ. എതിര്‍ ഭാഗത്തെ നക്ഷത്രങ്ങളാണ് നാം രാത്രിയില്‍കാണുക. അപ്പോള്‍ സൂര്യന് ചുറ്റും ഭൂമി പ്രദക്ഷിണം വയ്ക്കുന്നതിനനുസരിച്ച് കാണുന്ന നക്ഷത്രങ്ങളും വ്യത്യസ്തമാകും.

പ്രഥമദൃഷ്ട്യാ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും മിന്നിത്തിളങ്ങാതെ നിലയുറപ്പിച്ചവയാണ് ഗ്രഹങ്ങള്‍. നക്ഷത്രങ്ങളെ അപേക്ഷിച്ച്അവയ്ക്ക് സ്ഥാനചലനം സംഭവിക്കുന്നു. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം,ശനി എന്നീ അഞ്ചു ഗ്രഹങ്ങളെയാണ് നമുക്ക് വെറും കണ്ണുകൊണ്ട്കാണാനാവുക. ചന്ദ്രന്‍ കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും ശോഭയോടെകാണപ്പെടുന്നത് ശുക്രനാണ്. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യനസ്തമിച്ചതിന് ശേഷം, അല്ലെങ്കില്‍ കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യോദയത്തിന്മുമ്പ് ശുക്രന്‍ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കും. സൂര്യനില്‍ നിന്ന്പരമാവധി 47 ഡിഗ്രി അകലത്തില്‍ മാത്രമേ ശുക്രനെ കാണൂ. അതിനാല്‍ അതിനെ നമുക്കൊരിക്കലും സൂര്യന് എതിര്‍ വശത്തോ തലയ്ക്കുമുകളിലോ (സമ്പൂര്‍ണ സൂര്യഗ്രഹണസമയത്ത് ഒഴികെ) കാണാനാവില്ല. ശുക്രന്‍ സൂര്യനെ പ്രദക്ഷിണം വെക്കുന്നത് ഭൂമിയ്ക്കും സൂര്യനുംഇടയിലുള്ള പഥത്തിലൂടെയായതിനാലാണിത്. ശുക്രനെപ്പോലെ ബുധനുംപ്രഭാതത്തില്‍ കിഴക്കന്‍ ചക്രവാളത്തിലോ സന്ധ്യയ്ക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലോ ആയാണ് കാണാന്‍ കഴിയുക.സൂര്യനില്‍ നിന്ന് പരമാവധി 28 ഡിഗ്രി മാത്രമേ അകലത്തിലാകൂ എന്നതിനാല്‍ അപൂര്‍വ്വമായി മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന ഒരു ഗ്രഹമാണിത്. പോരെങ്കില്‍ ഒരു സാധാരണനക്ഷത്രത്തിന്റെ ശോഭ മാത്രമേ കാഴ്ചയിലുള്ളുതാനും. അല്‍പം ചുവപ്പരാശിയോടെ ചിലപ്പോള്‍ നല്ല ശോഭയോടെയും (സൂര്യന് എതിര്‍വശമാകുമ്പോള്‍) സൂര്യനോടടുക്കുമ്പോള്‍ ശോഭ കുറഞ്ഞും കാണപ്പെടുന്നതാണ് ചൊവ്വ. ശുക്രന്‍ കഴിഞ്ഞാല്‍ ആകാശത്ത് ശോഭയോടെ കാണപ്പെടുന്നത് വ്യാഴമാണ്. ഒരിടത്തരം നക്ഷത്രത്തെപ്പോലെ തോന്നിപ്പിക്കുന്നതാണ് ശനി. ഈ മൂന്ന് ഗ്രഹങ്ങളും കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ഏത്ഭാഗത്തും കാണാം. നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയോരോന്നിന്റെയും സഞ്ചാരം വ്യത്യസ്ത വേഗതയിലാണ്. ശനിയാണ് ഏറ്റവുംമെല്ലെ. ഒരു നക്ഷത്രത്തില്‍ നിന്നകന്ന് വീണ്ടും അതേ സ്ഥാനത്തെത്താന്‍29½ വര്‍ഷമെടുക്കും. വ്യാഴത്തിന് 12 വര്‍ഷമാണ് വേണ്ടത്. ചൊവ്വയ്ക്കാകട്ടെ ഒന്നരവര്‍ഷവും. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടാണ് നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഇവയുടെ യാത്ര. എങ്കിലും ചിലപ്പോള്‍ ചെറിയ കാലയളവില്‍ തിരിച്ച് സഞ്ചരിക്കുന്നതായി തോന്നും. (ചൊവ്വയുടെ കാര്യത്തില്‍വളരെ പ്രകടമാണിത്). ബുധനും ശുക്രനും സൂര്യനെസ്സചുറ്റിപ്പറ്റി ദോലനംചെയ്യുന്നതായാണ് തോന്നുക. ബുധന്‍ സാമാന്യം നല്ല വേഗത്തില്‍ 88ദിവസം കൊണ്ട്. ശുക്രന്‍ 225 ദിവസവും.ചെറിയ ഒരു ബൈനോക്കുലര്‍ കൊണ്ട് ആകാശം ചുറ്റിക്കാണുകയാണെങ്കില്‍ പലയിടങ്ങളിലും "പുക' പോലെ പ്രകാശമാനമായ ചിലവയെകണ്ടെത്താന്‍ കഴിയും. നെബുലകളാണിവ. ആന്‍ഡ്രാമിഡ ഗാലക്സിയെയുംഈ വിധം തന്നെയാണ് കാണുക.

തെളിഞ്ഞ ആകാശത്ത് കണ്ണും നട്ടിരുന്നാല്‍ ചില തീക്കട്ടകള്‍ ഇടയ്ക്കിടെ പായുന്നതായി കാണാറുണ്ടല്ലോ. ഉല്‍ക്കകളാണിവ. ബഹിരാകാശത്ത് അലഞ്ഞുതിരിയുന്ന പാറകഷ്ണങ്ങളും മറ്റും (ധൂമകേതുക്കളില്‍നിന്നും വിട്ടുപോയത്) ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് എത്തിഅതിവേഗതതില്‍ സഞ്ചരിച്ച് വായുമണ്ഡലത്തില്‍ വെച്ച് കത്തിതീരുന്നതാണത്. ചില ദിവസങ്ങളില്‍ ഉല്‍ക്കാവര്‍ഷം തന്നെ ഉണ്ടാവാറുണ്ട്.വളരെ അപൂര്‍വ്വമായി എന്നാല്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്വരുന്നവയാണ് ധൂമകേതുക്കള്‍. കുറച്ചുകാലം മാത്രം ആകാശത്ത് പ്രത്യക്ഷമായിരിക്കയും പിന്നീട് മടങ്ങി പോകുകയും ചെയ്യുന്ന ഇവയെ സംബന്ധിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ധൂമകേതുക്കളില്‍ചിലവ കൃത്യമായ ഇടവേളകളില്‍ ദൃശ്യമാവാറുണ്ട്. 76 വര്‍ഷം കൊണ്ട്എത്തുന്ന ഹാലിസ്സധൂമകേതുവാണ് ഇതില്‍ ഏറ്റവും പ്രശസ്തമായത്.

അടുത്ത പോസ്റ്റില്‍ ബാക്കി തുടരും..

ശാസ്ത്രവര്‍ഷം 2009 നാലു വിഷയങ്ങളില്‍ ക്ലാസുകള്‍

ശാസ്ത്രവര്‍ഷം 2009 ക്ലാസുകള്‍
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ശാസ്ത്രവര്‍ഷത്തോടനുബന്ധിച്ച് ശാസ്ത്രവര്‍ഷം ക്ലാസുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. നാലു വ്യത്യസ്ഥവിഷയങ്ങളിലായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. നിരവധി ക്ലാസുകള്‍ വിവിധ ജില്ലകളിലായി നടന്നു കഴിഞ്ഞു. ക്ലാസുകള്‍ നയിക്കുന്നവര്‍ക്കുള്ള പരിശീലനപരിപാടികളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാലയങ്ങള്‍, കുടുംബശ്രീകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടം എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എതെങ്കിലും ക്ലാസുകള്‍ സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സംഘടനകള്‍ക്കും വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും ശാസ്ത്രസാഹിത്യപരിഷത്ത് അവസരമൊരുക്കുന്നു. അതത് ജില്ലകളിലെ പരിഷത്ത് ഭവനുകളുമായോ മേഖല കമ്മറ്റികളുമായോ ബന്ധപ്പെട്ടാല്‍ ക്ലാസുകള്‍ നടത്താന്‍ സഹായിക്കുന്നതാണ്. പൂര്‍ണ്ണമായും ശാസ്ത്രവിഷയങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്രവര്‍ഷം ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് വിജ്ഞാനകുതുകികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.

ക്ലാസുകളുടെ വിഷയങ്ങള്‍

കാലം തെറ്റിയ കാലാവസ്ഥ
--ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും കാലാവസ്ഥാ മാറ്റം മനുഷ്യജീവിതത്തിലും മറ്റ് ജീവജാലങ്ങളുടെ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു.

അത്ഭുതകരമായ ആകാശം
ആകാശത്തെ അത്ഭുതങ്ങളെക്കുറിച്ചാണ് ഈ ക്ലാസ്. സൌരയൂഥം, സൌരയൂഥരൂപീകരണം,
വാനനിരീക്ഷണം, ടെലിസ്കോപ്പ്, ടെലിസ്കോപ്പ് നിര്‍മ്മാണം, നക്ഷത്രങ്ങള്‍, നക്ഷത്രപരിണാമം, നെബുലകള്‍, ഗാലക്സികള്‍, പ്രപഞ്ചം, പ്രപഞ്ചരൂപീകരണ സിദ്ധാന്തങ്ങള്‍, പ്രപഞ്ചവിജ്ഞാനീയം, പ്രാചീന ജ്യോതിശാസ്ത്രം, ജ്യോതിശാസ്ത്രചരിത്രം തുടങ്ങി വിവിധ വിഷയങ്ങള്‍ ഈ ക്ലാസില്‍ പരാമര്‍ശിക്കപ്പെടുന്നു. വേദികള്‍ക്കനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കുന്നു.

പരിണാമം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍
ഡാര്‍വിനെക്കുറിച്ചും അദ്ദേഹത്തിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചും ക്ലാസില്‍ പരാമര്‍ശിക്കുന്നു. ഡാര്‍വ്വിനെ തുടര്‍ന്നുണ്ടായ ജീവശാസ്ത്രത്തിന്റെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്. മനുഷ്യന്റെ ഉത്പത്തിയുടെ പ്രഹേളികമാത്രമല്ല പ്രകൃതിയിലെ ഇതര ജീവജാലങ്ങളുമായുള്ള മനുഷ്യന്റെ ബന്ധം കൂടിയാണ് ഈ കുതിപ്പിലൂടെ വെളിപ്പെട്ടത്. ഡാര്‍വ്വിന്റെ കപ്പല്‍യാത്ര, പരിണാമസിദ്ധാന്തം, മെന്‍ഡലിന്റെ പൂന്തോട്ടം, അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍, മോര്‍ഗന്റെ പഴയീച്ചകള്‍, നവഡാര്‍വിനിസം, ഫോസിലുകള്‍ പറഞ്ഞ കഥ, മാറുന്ന വന്‍കരക, ഇന്റലിജന്റ് ഡിസൈന്‍ തുടങ്ങി വിവിധ വിഷയങ്ങളിലൂടെ ഈ ക്ലാസ് കടന്നു പോകുന്നു.

മാനുഷരെല്ലാരുമൊന്നു പോലെ
ജനിതകഘടനയും മനുഷ്യനും ആണ് ഇതിലെ വിഷയം. മനുഷ്യരുടെ ജനിതകസാദൃശ്യത്തെക്കുറിച്ചും സാമൂഹികമായ ജീവിതത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമെല്ലാം ചിന്തിക്കാന്‍ 'മാനുഷരെല്ലാരുമൊന്നുപോലെ' പ്രേരിപ്പിക്കുന്നു. ഡി.എന്‍.എ, ജനിതക കോഡ് , തന്മാത്രാ ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ക്ലാസുകളുടെ അടിത്തറയാണ്.

Saturday, April 25, 2009

ഭൂപ്രഭയാല്‍ തിളങ്ങുന്ന ചന്ദ്രനൊപ്പം ബുധനും കാര്‍ത്തികയും...


ഈ വരുന്ന ഞായര്‍ വൈകിട്ട് മനോഹരമായ ഒരു ആകാശക്കാഴ്ച കൂടി ദൃശ്യമാവും. ഭൂപ്രഭയാല്‍ മനോഹരമായ അര്‍ദ്ധചന്ദ്രനും അതിനൊപ്പം ബുധനും ദൃശ്യമാവും. ബുധനും ചന്ദ്രനുമിടയിലായി കാര്‍ത്തികക്കൂട്ടവും ചേര്‍ന്ന് അപൂര്‍വ്വമായ ഒരു ദൃശ്യാനുഭവം നിരീക്ഷകര്‍ക്ക് നല്‍കും. ഇടവം, വേട്ടക്കാരന്‍ എന്നീ ഗണങ്ങളുടെ സമീപത്താണ് ഈ കൂടിച്ചേരല്‍. നാളെ സൂര്യാസ്തമയ സമയത്ത് മറക്കാതെ ഈ അപൂര്‍വ്വകാഴ്ച കാണൂ.......

ചിത്രത്തിന് നാസയോട് കടപ്പാട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ:
http://science.nasa.gov/headlines/y2009/24apr_eveningsky.htm?


Saturday, February 7, 2009

ഫെബ്രുവരി ഒന്‍പതിന് ചന്ദ്രഗ്രഹണം

ആകാശക്കാഴ്ചകള്‍ അവസാനിക്കുന്നില്ല. അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷം തുടക്കം മോശമാക്കിയില്ല. ഫെബ്രുവരി 9 ന് ചന്ദ്രഗ്രഹണം. വൈകിട്ട് ചന്ദ്രോദയം മുതല്‍ കാണാം. കേരളത്തില്‍ ഭാഗിക ഗ്രഹണമാണ്. കിഴക്കേ ഇന്ത്യക്കാര്‍ക്ക് വ്യക്തമായി ചന്ദ്രഗ്രഹണം കാണാന്‍ കഴിയുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
http://www.eclipse.org.uk/eclipse/1232009/L2009Feb09.pdf

C/2007 N3 ലുലിന്‍ വാല്‍നക്ഷത്രം ചിത്രങ്ങള്‍, വീഡിയോകള്‍

ഫെബ്രുവരി 6 ന് പ്രഭാതത്തില്‍ ലുലിനെ കണ്ടവര്‍ കാന്തിമാനം 5.8 നും 6.4 നും ഇടക്കായാണ് നിര്‍ണ്ണയിച്ചത്. ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോള്‍ 0.41AU അകലെ അയിരിക്കും ലുലിന്‍. 1AU എന്നാല്‍ ഏതാണ്ട് പതിനഞ്ചുകോടി കിലോമീറ്റര്‍ വരും.. Comet C/2007 N3 എന്ന കോഡിലാണ് വാനനിരീക്ഷകര്‍ ലുലിനെ അറിയുന്നത്. 2007 ല്‍ എടുത്ത മൂന്ന് ചിത്രങ്ങളില്‍ നിന്നാണ് യെ എന്ന ചൈനീസ് വിദ്യാര്‍ത്ഥി ലുലിനെ കണ്ടെത്തിയത്. ഇനിയൊരിക്കലും തിരിച്ചു വരാത്ത ഒരു പാതയിലൂടെയാണ് ഈ വാല്‍നക്ഷത്രം സൂര്യനെ സന്ദര്‍ശിച്ച് മടങ്ങുന്നത്.

ലുലിനെ സംബന്ധിച്ച് ചില വീഡിയോകള്‍ യുറ്റ്യൂബില്‍ കണ്ടത് ഇവിടെ നല്‍കുന്നു.


ലുലിന്‍ വാല്‍ നക്ഷത്രത്തെ കണ്ടെത്തിയ രീതി
മൂന്ന് ദിവസങ്ങളില്‍ എടുത്ത മൂന്ന് ചിത്രങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്. അതില്‍ ഒരു ബിന്ദു മാത്രം മറ്റു ബിന്ദുക്കളെ അപേക്ഷിച്ച് സ്ഥാനം മാറുന്നത് കാണാം. അതോടെ അത് ഒരു നക്ഷത്രമല്ല എന്ന് തീര്‍ച്ചപ്പെടുത്താം. പിന്നീടുള്ള നിരീക്ഷണങ്ങളും പാതയുടെ നിര്‍ണ്ണയവുമാണ് അത് ഒരു വാല്‍ നക്ഷത്രം ആണ് എന്ന കാര്യം തീര്‍ച്ചപ്പെടുത്തിയത്. പതിനേഴുവയസ്സു മാത്രം പ്രായമുള്ള യെ ഇതോടെ ജ്യോതിശാസ്ത്രരംഗത്ത് ഒരു മഹത്തായ കണ്ടെത്തലിന്റെ അവകാശിയായി തീര്‍ന്നു.




ലുലിന്‍ മറ്റൊരു ചിത്രം



(ഫ്ലിക്കറില്‍ നിന്നും ലഭിച്ചതാണ് ഈ ചിത്രം. അമ്വചര്‍ വാനനിരീക്ഷകരിലാരോ എടുത്തതാണ്. )

കൂടുതല്‍ വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റ് കൂടി കാണുക
http://scienceyear2009.blogspot.com/2009/02/blog-post.html


Thursday, February 5, 2009

ലുലിന്‍ വാല്‍നക്ഷത്രം വരുന്നൂ നമുക്ക് വരവേല്‍ക്കാം..


വരുന്നൂ ലുലിന്‍ വാല്‍നക്ഷത്രം


കണ്ടുപിടുത്തങ്ങള്‍ പലപ്പോഴും യാദൃശ്ചികമാണ്. പക്ഷേ നിരന്തരമായ നീരീക്ഷണവും ക്ഷമയും ത്വരയും കാത്തിരിപ്പിനൊടുവില്‍ നമുക്ക് വിജയം കൊണ്ടുവന്നു തരും. പ്രത്യേകിച്ചും ശാസ്ത്രത്തിന്റെ മേഖലയില്‍. ചൈനയിലെ ക്വന്‍ഷി യെ തന്നെയാണ് അതിനുദാഹരണവും. 1996 ല്‍ ഏഴു വയസ്സുള്ളപ്പോഴാണ് ക്വന്‍ഷി-യെ ക്ക് ഒരു ടെലിസ്കോപ്പിലൂടെ ഒരു വാല്‍നക്ഷത്രത്തെ കാണാന്‍ അവസരമുണ്ടായത്. അന്നത്തെ ഹെയില്‍-ബോപ്പ് വാല്‍നക്ഷത്രം പിന്നീട് യെയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ആകാശക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു യെ പിന്നീട് ചെയ്തത്.

2007 ലെ ഒരു ജൂലായില്‍ ഒരു നക്ഷത്രമാപ്പും നോക്കിയിരുന്ന യെയുടെ ശ്രദ്ധ ഒരു പ്രത്യേക നക്ഷത്രത്തിലേക്ക് തിരിഞ്ഞു. തായ്വാന്‍ ലുലിന്‍ നക്ഷത്രനിരീക്ഷണാലയത്തിലെ ചി-ഷെങ്ങ്-ലിന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എടുത്ത ചിത്രമായിരുന്നു അത്. മറ്റു നക്ഷത്രങ്ങളില്‍ നിന്നും ആ പ്രകാശബിന്ദു മാത്രം വ്യത്യസ്ഥമാണ് എന്ന കാര്യം യെ തിരിച്ചറിഞ്ഞു. അതോടെ മറ്റാരും അതു വരെ കാണാത്ത ഒരു വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം പതിനേഴ് മാത്രം പ്രായമുള്ള യെക്ക് ലഭിക്കുകയായിരുന്നു. ചൈനയിലെ സണ്‍ യാട്ട്-സെന്‍ സര്‍വ്വകലാശാലയില്‍ ഇപ്പോഴും പഠനം നടത്തുകയാണ് യെ.


(അരിസോണയിലെ സ്വന്തം നിരീക്ഷണാലയത്തില്‍ നിന്നും ജാക്ക് ന്യൂട്ടണ്‍ എന്ന അമ്വച്വര്‍ വാനനിരീക്ഷകന്‍ എടുത്ത ഫെബ്രുവരി ഒന്നിന് പതിനാല് ഇഞ്ച് ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്ത ചിത്രം)

തായ്വാനിലെ ലുലിന്‍ നിരീക്ഷണാലയത്തിലെ ഫോട്ടോയില്‍ നിന്നാണ് യെ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത് എന്നതിനാല്‍ ലുലിന്‍ വാല്‍നക്ഷത്രം എന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. ലുലിന്‍ വാല്‍നക്ഷത്രം ഇപ്പോള്‍ ഭൂമിയെ സന്ദര്‍ശിക്കാന്‍ പോവുകയാണ്. ഫെബ്രുവരി 6 ന് ആദ്യമായി ഈ വാല്‍നക്ഷത്രത്തെ കാണാനുള്ള ഭാഗ്യം നമുക്ക് ലഭിക്കും. ഫെബ്രുവരി 24 ന് ആണ് ലുലിന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നത്. പച്ചനിറത്തിലായിരിക്കും ധൂമകേതു കാണപ്പെടുക. ശക്തിയേറിയ ഒരു ബൈനോക്കുലറോ ടെലിസ്കോപ്പോ ലുലിന്റെ ദര്‍ശനം ലഭിക്കാന്‍ ആവശ്യമാണ്. നാലോ അഞ്ചോ ആയിരിക്കും ലുലിന്റെ കാന്തിമാനം എന്നു കരുതപ്പെടുന്നു. നല്ല തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്നനേത്രങ്ങള്‍ കൊണ്ടും കാണാം എന്നര്‍ത്ഥം. എന്നാല്‍ അത് ധൂമകേതുവാണ് എന്ന് തിരിച്ചറിയണമെങ്കില്‍ നല്ല ഒരു ബൈനോക്കുലര്‍ തന്നെ വേണ്ടി വരും.

സയനോജന്‍, കാര്‍ബണ്‍ എന്നിവ ലുലിന്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സില്‍ അടങ്ങിയിട്ടിട്ടുണ്ട്. ഈ രണ്ടു പദാര്‍ത്ഥങ്ങളും ചേര്‍ന്നാണ് ലുലിന് സൂര്യപ്രകാശത്തില്‍ പച്ച നിറം നല്‍കുന്നത്. ഇതില്‍ സയനജന്‍ ഒരു വിഷവാതകമാണ്. ഹാലി ധൂമകേതു സന്ദര്‍ശന വേളയില്‍ പലരും സയനജന്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് കരുതിയിരുന്നു. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തെ മറികടന്ന് ഭൂമിയിലെത്താന്‍ ഹാലിയുടെ വാലിനും കഴിഞ്ഞില്ല.

ഫെബ്രുവരി 6



അതിരാവിലെ ഏകദേശം മൂന്ന് മണിയോടെ ലുലിനെ കാണാന്‍ നമുക്ക് അവസരമുണ്ട്. രാവിലെ എണീറ്റ് കിഴക്കോട്ട് നോക്കുക. അവിടെ തുലാം രാശി ഉദിച്ചുയര്‍ന്ന് നില്‍ക്കുന്നത് കാണാം. തുലാം ഗണത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രമായ Zubenelgenubi കണ്ടെത്തുക (വിശാഖം നക്ഷത്രങ്ങളില്‍ ഒന്ന്). ആ നക്ഷത്രത്തിലേക്ക് ബൈനോക്കുലര്‍ ചൂണ്ടുക. ലുലിന്‍ വാല്‍നക്ഷത്രത്തെ പച്ച നിറത്തില്‍ നമുക്ക് കണ്ടെത്താം.

ഫെബ്രുവരി 16


ആറിന് കാണാന്‍ കഴിയാത്തവര്‍ക്കായി പതിനാറിന് വീണ്ടും എളുപ്പം കണ്ടെത്താവുന്ന ഇടത്ത് . ഇത്തവണ കന്നി രാശിയിലാണ് ലുലിന്‍. കന്നി രാശിയിലെ എറ്റവും പ്രഭയേറിയ Spica നക്ഷത്രത്തിന് (ചിത്തിര നക്ഷത്രങ്ങളില്‍ ഒന്ന്) സമീപമാണ് ലുലിന്റെ സ്ഥാനം.


ഫെബ്രുവരി 24



ഇന്നാണ് ലുലിന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത്. ഇപ്പോള്‍ ചിങ്ങം നക്ഷത്രഗണത്തിലാണ് ലുലിനെ കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തില്‍ തന്നെയാണ് ശനിയുടേയും സ്ഥാനം. അതിനടുത്തായി ലുലിനെ നമുക്ക് കാണാം. പൂരം ഉത്രം എന്നീ നക്ഷത്രങ്ങള്‍ക്കിടയില്‍ പൂരം നക്ഷത്രങ്ങള്‍ക്കടുത്തായാണ് ശനി കാണപ്പെടുക. ചിങ്ങം നക്ഷത്രഗണത്തെ കണ്ടെത്തിയാല്‍ അതിനടുത്ത് ഏറ്റവും പ്രഭയോടെ നില്‍ക്കുന്നത് ശനി ആയിരിക്കും. ശനിയില്‍ നിന്നും അല്പം മാറി ശ്രദ്ധിച്ചു നോക്കിയാല്‍ ലുലിനെ കണ്ടെത്താം.

പത്തൊന്‍പതു വയസ്സു മാത്രം പ്രായമുള്ള യെ ഇപ്പോഴും അടക്കാനാവാത്ത സന്തോഷത്തിലാണ്. ലുലിന്‍ വാല്‍നക്ഷത്രത്തെ കാണുന്ന ഓരോരുത്തര്‍ക്കും യെക്കൊപ്പം ആ സന്തോഷം പങ്കുവയ്ക്കാം. യെയുടെ അനുഭവങ്ങള്‍ നമുക്കിടയിലെ ഓരോ കുട്ടിക്കും പ്രചോദനമായേക്കാം... ഇനിയും പുതിയ പുതിയ കണ്ടെത്തലുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.. ആകാശക്കാഴ്ചകളിലെ അത്ഭുതങ്ങള്‍ക്കായി....

Tuesday, January 20, 2009

സൂര്യഗ്രഹണം വരുന്നൂ റിപ്പബ്ലിക്ക് ദിന സമ്മാനമായി...

2009 ലെ ആദ്യ സൂര്യഗ്രഹണം ജനുവരി 26 ന് നടക്കും. വലയഗ്രഹണമാണ് ദൃശ്യമാവുക. ഇന്ത്യന്‍ മഹാസമുദ്രത്തിലും പടിഞ്ഞാറേ ഇന്‍ഡോനേഷ്യയിലുമായാണ് ഗ്രഹണം നടക്കുന്നത്. ഭാഗിക സൂര്യഗ്രഹണം നിരവധിയിടങ്ങളില്‍ ദൃശ്യമാകും. ആഫ്രിക്ക, മഡഗാസ്കര്‍, ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയിടങ്ങളിലൂടെ ഗ്രഹണം കടന്നു പോകും. തെക്കേ അറ്റ്ലാന്റിക്കിലാണ് ഗ്രഹണം തുടങ്ങുന്നത്. ഏതാണ്ട് 363 കിലോമീറ്റര്‍ വിസ്തൃതമായ ഭൂഭാഗത്തു കൂടിയാണ് ഗ്രഹണം മുന്നേറുന്നത്. പൂര്‍ണ്ണമായ വലയഗ്രഹണം ഏതാണ്ട് എട്ട് മിനിട്ട് നീണ്ടു നില്‍ക്കും. ഗ്രഹണസമയത്ത് ഏതാണ്ട് 14500 കിലോമീറ്ററോളം ചന്ദ്രന്റെ നിഴല്‍ സഞ്ചരിക്കും.

( ഗ്രഹണം നടക്കുന്ന ഭൂപ്രദേശങ്ങള്‍. ചുവന്ന വൃത്തങ്ങള്‍ കാണിച്ചിരിക്കുന്നിടത്ത് വലയഗ്രഹണം പൂര്‍ണ്ണമായും കാണാം. )

കേരളത്തില്‍ ഗ്രഹണം ഭാഗികമായി ദൃശ്യമാണ്. 2.20pm മുതല്‍ 4.05pm വരെ ഗ്രഹണം കേരളത്തില്‍ അനുഭവപ്പെടും. സൂര്യന്റെ ഏതാണ്ട് പതിനാറിലൊന്ന് മാത്രമാണ് മറയുന്നത്. തെക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് അല്പം കൂടി മറയുന്നത് കാണുവാന്‍ കഴിയും. വടക്കന്‍ കേരളത്തിലോട്ട് പോകും തോറും മറയ്ക്കപ്പെടുന്ന സൂര്യന്റെ ഭാഗം കുറവായിരിക്കും. സൂര്യഗ്രഹണം അപൂര്‍വ്വമായ ഒരു ആകാശക്കാഴ്ചയാണ്. ഒരു മനുഷ്യായുസ്സില്‍ കാണാന്‍ കഴിയുന്ന സൂര്യഗ്രഹണങ്ങളുടെ എണ്ണം വളരെ കുറവായിരിക്കും. അതു കൊണ്ടു തന്നെ ശാസ്ത്രവര്‍ഷമായി 2009 ല്‍ നടക്കുന്ന ആദ്യ വലയഗ്രഹണം കാണാന്‍ മറക്കരുത്.
എന്നാല്‍ നേരിട്ട് സൂര്യനെ നോക്കൂന്നത് അപകടമാണ്. സൂര്യഗ്രഹണ സമയത്ത് പ്രകാശ തീവ്രത കുറവാണെങ്കില്‍ പോലും കൂടുതല്‍ സമയം നേരിട്ട് സൂര്യനെ നോക്കൂന്നത് ദോഷം ചെയ്യും. അതിനാല്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നോക്കുന്നതാണ് നല്ലത്. വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.

യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

(നടക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമാവുന്നത് സ്റ്റെല്ലേറിയം എന്ന സ്വതന്ത്ര സോഫ്റ്റ്വെയറില്‍ ചിത്രീകരിച്ചിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്നു.)












വലയഗ്രഹണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്. http://eclipse.gsfc.nasa.gov/OH/OH2009.html#2009Jan26A

സമാനമായ മറ്റൊരു പോസ്റ്റ് mystarwatching.blogspot.com എന്ന ബ്ലോഗില്‍ ലഭ്യമാണ്

ഈ വിവരങ്ങള്‍ ഇടക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടക്ക് സന്ദര്‍ശിക്കുക


Friday, January 2, 2009

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം വിക്ഷേപിക്കും

നക്ഷത്രങ്ങളെക്കുറിച്ച് പഠിക്കാനായി ആസ്ട്രോസാറ്റ് ഈ വര്‍ഷം അവസാനം

നക്ഷത്രനിരീക്ഷണത്തിനും ഗവേഷണങ്ങള്‍ക്കുമായി ആസ്ട്രോസാറ്റ് എന്ന പേരില്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ബാംഗ്ലൂര്‍ ഐ.എസ്‌.ആര്‍.ഒ. സാറ്റലൈറ്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ടി.കെ. അലക്‌സ്‌ പ്രസ്താവിച്ചു.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ആയിരിക്കും വിക്ഷേപണം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

(ഡോ. ടി.കെ അലക്സ് സംസാരിക്കുന്നു)
കഴിയുന്നത്ര എല്ലാ തരംഗദൈര്‍ഘ്യങ്ങളിലും ഉള്ള നക്ഷത്രവികിരണങ്ങളെ ഉപഗ്രഹം പഠന വിധേയമാക്കും. വ്യക്തതയേറിയ നക്ഷത്ര മാപ്പുകള്‍ ലഭ്യമാക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. വളരെ നിലവാരമുള്ള ടെലിസ്കോപ്പുകള്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിദ്യകള്‍ നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചന്ദ്രയാന്‍ വിക്ഷേപണത്തിന് ചിലവായ തുകയിലധികം അതിലൂടെ ലഭിച്ച ബ്രാന്‍ഡ് മൂല്യത്തിലൂടെ തിരിച്ച് ലഭിക്കും. യൂറോപ്പിന്റെ ഒരു ഉപഗ്രഹം ഭാരതത്തിന്റെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിക്ഷേപിക്കാന്‍ ചന്ദ്രയാന് ശേഷം കഴിഞ്ഞത് ഇതിന് ഉദാഹരണമാണ്. പത്തോളം വിദേശ രാജ്യങ്ങള്‍ ഉപഗ്രഹനിര്‍മ്മാണത്തിനായി നമ്മെ സമീപിച്ചുണ്ട്. ചന്ദ്രയാന്‍ പ്രൊജക്റ്റ് സങ്കീര്‍ണ്ണമായ ഒട്ടേറെ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊണ്ടതാണ്. ചന്ദ്രയാന്റെ പാത നിര്‍ണ്ണയിക്കാനായുള്ള ഗണിത സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ഇന്നത്തെ ഏറ്റവും വേഗതയേറിയ കംമ്പ്യൂട്ടറുകള്‍ പോലും നാലു മണിക്കൂറിലേറെ സമയമെടുക്കും. പിഴവുകള്‍ ഉണ്ടാകാന്‍ നിരവധി സാധ്യതകള്‍ ഉള്ള ഒരു പ്രൊജക്റ്റ് ആയിട്ടു കൂടിയും ചന്ദ്രയാന്‍ വിജയിച്ചത് ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ മികവാണ് കാണിക്കുന്നത്.
മറ്റ് രാജ്യങ്ങള്‍ ചന്ദ്രനെക്കുറിച്ച് പഠിച്ച വിവരങ്ങള്‍ ഇതു വരെ പുറത്തു വിട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഭാരതത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ഇന്നും ലഭ്യമല്ല. ചന്ദ്രയാന്‍ പഠനങ്ങളും തുടര്‍ന്നുള്ള പര്യവേഷണങ്ങളും ഈ പരിമിതി മറികടക്കാന്‍ സഹായിക്കും. അരലക്ഷത്തിലധികം ചാന്ദ്രചിത്രങ്ങള്‍ ചന്ദ്രയാനിലൂടെ നമുക്ക് ഇതു വരെ ലഭിച്ചിട്ടുണ്ട്. അഞ്ചുമീറ്റര്‍ റസല്യൂഷനോടെ ചിത്രങ്ങള്‍ എടുക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ജ്യോതിശാസ്ത്ര സാങ്കേതികവിദ്യയില്‍ നാം ഒരു വികസ്വര രാഷ്ട്രമല്ലെന്നും വികസിത രാഷ്ട്രത്തേക്കാളും ഉയരത്തിലാണെന്നും ടി.കെ അലക്സ് പറഞ്ഞു.
മതഗ്രന്ഥങ്ങളില്‍ നിന്നും ശാസത്രതത്വങ്ങള്‍ തിരയുന്നത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(പരിപാടി വീക്ഷിക്കുന്നവര്‍)
എറണാകുളം രാജേന്ദ്രമൈതാനിയില്‍ വൈകിട്ട് നടന്ന ഉദ്‌ഘാടനചടങ്ങില്‍ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു..
സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍സൈക്ലോപീഡിയ ഡയറക്ടര്‍ പ്രൊഫ. കെ. പാപ്പുട്ടി ദൂരദര്‍ശിനിയുടെ 400 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിവിധ ടെലിസ്കോപ്പുകളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സരസമായ രീതിയില്‍ വിശദീകരിച്ചു. ആശംസ പ്രസംഗം നടത്തിയിയ ഡോ. എം.പി പരമേശ്വരന്‍ അറിവുകള്‍ ഗോപ്യമാക്കി വയ്ക്കുന്നതാണ് ഏറ്റവും വലിയ ആപത്ത് എന്നും പറഞ്ഞു. ശാസ്ത്രത്തിന്റെ മേഖലയില്‍ അറിവുകള്‍ മൂടി വയ്ക്കുന്നവര്‍ സമൂഹത്തില്‍ വലിയ ദ്രോഹമാണ് ചെയ്യുന്നത്. അറിവുകളുടെ ജനകീയവത്കരണമാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലക്ഷ്യം. പരിഷത്ത്‌ ജനറല്‍ സെക്രട്ടറി വി. വിനോദ്‌, മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ആര്‍. ശ്രീകുമാര്‍, ശാസ്ത്രവര്‍ഷം 2009 കണ്‍വീനര്‍ ഡോ. എന്‍. ഷാജി എന്നിവരും പ്രഭാഷണങ്ങള്‍ നടത്തി.

ചടങ്ങുകള്‍ക്ക് ശേഷം നക്ഷത്രനിരീക്ഷണത്തിന് തുടക്കമായി പത്തോളം വിവിധ തരത്തിലുള്ള ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ചന്ദ്രനേയും ശുക്രനേയും വീക്ഷിക്കാന്‍ അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എറണാകുളം മഹാരാജാസ് കോളേജ്, തൃപ്പൂണിത്തുറ അമ്വച്വര്‍ ആസ്ട്രോണമി ഫോറം,എസ്.ആര്‍.വി. ഹൈയര്‍സെക്കന്ററി സ്കൂള്‍ എറണാകുളം, എസ്.എന്‍.എച്ച്.എസ്.എസ്. ഒക്കല്‍, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി, സെലസ്ട്രോണ്‍ടെലിസ്കോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നിരീക്ഷണത്തിന് നേതൃത്വം നല്‍കി.

(ചന്ദ്രനെ ടെലിസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.)
ഇതിനിടയില്‍ eyes on the skies എന്ന വീഡിയോ പ്രദര്‍ശനവും നടത്തി. മഹാരാജാസ്‌ കോളേജില്‍ പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചും, ബഹിരാകാശ പര്യവേഷണങ്ങളെക്കുറിച്ചുമുള്ള 60 ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. എറണാകുളം മഹാരാജാസ്‌ കോളേജ്‌, ഡാര്‍വിന്‍ ബൈ സെന്റിനറി സെലിബ്രേഷന്‍ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്‌ കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ഒരു വര്‍ഷം നീളുന്ന 'ശാസ്‌ത്രവര്‍ഷം 2009' സംഘടിപ്പിക്കുന്നത്‌.

ടെലിസ്കോപ്പുകളിലൂടെ അത്ഭുത പ്രപഞ്ചം കണ്ടവര്‍

ടെലിസ്കോപ്പിലൂടെ ഇതു വരെ നോക്കാത്തവര്‍ക്ക് ഇത് അപൂര്‍വ്വമായ അനുഭവം, നോക്കിയിട്ടുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി കാണാനുള്ള അവസരം, വിവിധ തരം ടെലിസ്കോപ്പുകള്‍ പരിചയപ്പെടാനുള്ള അവസരം. ഇതെല്ലാമായിരുന്നു ജനുവരി ഒന്നിന് കേരള ശാസത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രവര്‍ഷം 2009 ഉദ്ഘാടചടങ്ങുകള്‍ക്ക് ശേഷമുള്ള വാനനിരീക്ഷണം.

അഞ്ഞൂറിലധികം പേര്‍ ടെലിസ്കോപ്പിലൂടെ ചന്ദ്രനേയും ശുക്രനേയും കണ്ടു. വിവിധ തരത്തിലുള്ള പത്ത് ടെലിസ്കോപ്പുകളിലൂടെ ആയിരുന്നു വാനനിരീക്ഷണം. എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിരത്തിയ ഓരോ ടെലിസ്കോപ്പുകള്‍ക്കുമടുത്തും വാനകുതുകികളുടെ നീണ്ട നിര കാണാമായിരുന്നു. വൈകിട്ട് ആറരയോടെ തുടങ്ങിയ നിരീക്ഷണം രാത്രി എട്ടരവരെ നീണ്ടു.

ഒന്നര വയസ്സുകാര്‍ മുതല്‍ തൊണ്ണൂറ്റിനാലു വയസ്സുകാര്‍ വരെ ആകാശക്കാഴ്ചകള്‍ കണ്ട് ആവേശഭരിതരായി മടങ്ങി. വൈകിയെത്തിയവരും നിരാശരാകാതെ മടങ്ങി.





തൃപ്പൂണിത്തുറ അമച്വര്‍ ആസ്ട്രോണമി ഫോറം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, എറണാകുളം മഹാരാജാസ് കോളേജ്, എസ്. അര്‍.വി ഹയര്‍സെക്കന്ററി സ്കൂള്‍ എറണാകുളം, എസ്.എന്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഒക്കല്‍, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി തുടങ്ങിയിടങ്ങളില്‍ നിന്നും ടെലിസ്കോപ്പുകളുമായി വന്ന പ്രവര്‍ത്തകര്‍ വാനനിരീക്ഷണത്തിന് നേതൃത്വം നല്‍കി.